National
ഗുവാഹത്തി: വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറവാണെന്നും അതിനാൽ ആസാമിൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
മുസ്ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.
ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National
ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന ബിൽ ആസാം നിയമസഭ പാസാക്കി. ഇതോടെ, ചില പ്രത്യേക അവസരങ്ങളിൽ ഒഴികെ, ബഹുഭാര്യാത്വം പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറി.
പട്ടികജാതി വിഭാഗത്തെയും ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചിലർ കരുതുന്നതുപോലെ ഇത് ഇസ്ലാമിനെതിരേയുള്ള നിയമമല്ലെന്നും മതത്തിന് അതീതമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.
ഹിന്ദുക്കളും ബഹുഭാര്യാത്വത്തിൽനിന്ന് മുക്തരല്ല. ഈ നിയമം ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതസ്ഥരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ശക്തീകരിക്കുന്നതിനായി ഒരേ സ്വരത്തിൽ നിയമം പാസാക്കണമെന്ന് മുഖ്യമന്ത്രി സഭയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും എഐയുഡിഎഫും സിപിഎമ്മും ഭേദഗതി നിർദേശങ്ങളുമായി മുന്നോട്ടുവന്നു. ഇവയെ ശബ്ദവോട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.
National
ആസാം: ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ബില്ല്.
മുഖ്യമന്ത്രി ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി കോൺഗ്രസ്, സിപിഎം, റൈജോർ ദൾ പാർട്ടി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആറാം ഷെഡ്യൂൾ പ്രദേശങ്ങൾ ഒഴികെ ബില്ല് സംസ്ഥാനവ്യാപകമായി ബാധകമാകും.
കൂടാതെ ആർട്ടിക്കിൾ 342 പ്രകാരം പട്ടികവർഗ അംഗങ്ങൾക്ക് ബില്ല് ബാധകമല്ല. സംസ്ഥാനത്ത് ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. നിലവിലുള്ള വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്യുന്നവർക്ക്10 വർഷം തടവും പിഴയും ലഭിക്കും.
നിയമം ലംഘിക്കുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കോ, സർക്കാർ ധനസഹായം ലഭിക്കുന്ന നിയമനങ്ങൾക്കോ അർഹതയുണ്ടാവില്ലെന്നും ബില്ല് അനുശാസിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാനാവില്ല.